പുരോഗതിയുടെ ശില്‍പികള്‍

in കഥ

അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി.
നല്ല ഉറക്കമാണ്.
അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു
അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി
അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി
ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി
ഒരു ഉപയോഗ വസ്തുവിനെ പോലെ,
അവള്‍ ഉപയോഗിക്കപെടുകയാണോ?

അവള്‍ വീണ്ടും കുട്ടികളെ ഒന്ന് തൊട്ടു നോക്കി.
അവര്‍ ഉറക്കത്തില്‍ ഒന്നും അറിയുന്നില്ല
ഇന്നും വിശേഷമൊന്നുമില്ല, എന്നും ഇയാള്‍ ഇത് പോലെ തന്നെയാണ്
നേരമിരുട്ടും വരെ കാണില്ല, പിന്നെ വന്നു കയിലുള്ളതെന്തായാലും ഒരു മൂലക്കെറിയും
അധികവും ഭക്ഷണം കഴിച്ചു കാണും,
അതിന്റെ നാറ്റം വായില്‍ നിന്നും വരുമ്പോള്‍ അറിയാം
കുട്ടികള്‍ ഉറങ്ങിക്കാണും, അവരെ ഒന്ന് നോക്ക് പോലും ചെയ്യാതെ -
നേരെ തന്നെ കയറി പിടിക്കും
ഒരപാകതയും തോന്നിയിട്ടില്ല, ഒരിക്കലും ഇന്ന് വരെ,
പക്ഷെ ഇന്ന്, ഇപ്പോള്‍, ഇത് ശരിയല്ലെന്ന തോന്നല്‍
ഒരു ഉപയോഗ വസ്തുവിലുപരിയാണ്‌ താനെന്ന തോന്നല്‍
തനിക്കുമുണ്ട് ഇഷ്ടാനിഷ്ടങ്ങള്‍ , ആവശ്യങ്ങള്‍..
കയ്യൂക്കിന്റെ ബലത്തില്‍ എന്നും ഇങ്ങിനെ…
അവള്‍ ഇരുട്ടില്‍ മൂക്ക് പൊത്തി

അയാള്‍ അല്‍പനേരത്തിനു ശേഷം അവളുടെ മുകളില്‍ നിന്നും മാറി കിടന്നു
ഒരു സംതൃപ്തിയുടെ കൂവലും ഇരുട്ടിലേക്ക് തൊടുത്തു വിട്ടു
അവളും തിരിഞ്ഞു കുട്ടികളെ തൊട്ടു കിടന്നു

നേരം പുലര്‍ന്നപ്പോള്‍ അയാളെ അടുത്ത് കണ്ടില്ല,
എല്ലാ ദിവസവും പോലെ അയാള്‍ അന്നും സൂര്യോദയത്തിനു മുന്‍പേ പോയിരുന്നു
അവള്‍ മെല്ലെ എഴുന്നേറ്റു, കുട്ടികളെ നോക്കി
അവരുടെ നിഷ്കളങ്കത അവള്‍ക്ക് അനുഭവപ്പെട്ടു
അവരെ ഒരിക്കലും പിരിയരുതെന്നവള്‍ക്ക് തോന്നി
അവള്‍ ചുറ്റും കണ്ണോടിച്ചു

എന്നും കാണുന്ന കാഴ്ചകള്‍ക്ക് മാറ്റം വരണം എന്നവള്‍ക്ക് തോന്നി
കുട്ടികള്‍ വലുതാവുമ്പോള്‍ എന്ത് ചെയ്യും എന്നവള്‍ ചിന്തിച്ചു
ഇന്നുവരെ കുട്ടികളെ പറ്റി അവള്‍ ഈ രീതിയില്‍ ആലോചിച്ചിട്ടില്ല
അങ്ങിനെ ചില വളര്‍ത്തു മൃഗങ്ങളെ പോലെ കൂടെ കഴിയുന്നു എന്നെ ഉള്ളു
ഇനി അത് പോര, എല്ലാത്തിനും ഒരു മാറ്റം വേണം
അവള്‍ പുറത്തേക്കിറങ്ങി

അടുത്തയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ അവരവരുടെ ഗുഹക്കു -
പുറത്തിറങ്ങി നടക്കുന്നുണ്ടായിരുന്നു
എല്ലാവരുടെയും ആണുങ്ങള്‍ വേട്ടക്കു പോയ്‌  കാണും
ഇനി നേരമിരുട്ടിയിട്ടെ പലവനും സ്വന്തം ഗുഹാ മുഖം കാണു
എല്ലാ സ്ത്രീകളുടെയും സ്ഥിതി ഏറേ കുറേ ഇത് തന്നെ
നാല്‍ക്കാലികളില്‍ നിന്നും തന്റെ വര്‍ഗ്ഗം ബഹു ദൂരം സഞ്ചരിച്ചിട്ടില്ല
ഇപ്പോഴും യാത്രയാണ് , അലച്ചിലാണ്, ഭക്ഷണം തേടിയുള്ള അലച്ച
ഓര്‍മ്മവച്ച നാള് തൊട്ട് ഒന്നും മാറിയിട്ടില്ല
ഇനി ഇതിനു മാറ്റം വരണം…

അവരാണ്, അവര്‍ സ്ത്രീകള്‍, അവരാണ് നാളെയുടെ ശില്‍പികള്‍
അവള്‍ അവന്റെ ബലിഷ്ടമായ കരങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞു കൂടാ
മനശക്തിയും, സ്നേഹവും, മാതൃത്ത്വവും, സഹനശക്തിയും ഉപയോഗിക്കണം
അത് കൊണ്ട് മര്‍ത്ത്യന്റെ ഭാവിയെ നിര്‍ണ്ണായകമാക്കണം
പുരോഗമനം…. അതാണിന്ന് ഏറ്റവും അര്‍ത്ഥവത്തായ കര്‍മ്മം
അതിന്റെ ചുക്കാന്‍ പിടിക്കാന്‍ അവള്‍ക്കെ കഴിയു

അവളില്ലാതെ അവന്‍ പൂര്‍ണ്ണത നേടില്ല
അവനതിന്നറിയുന്നില്ല എന്നതാണ് ഏറ്റവും ലജ്ജാകരം
അവളില്ലാതെ അവന്റെ പ്രയത്നങ്ങള്‍ നിഷ്ഫലമാണ്
അതും അവനറിയാതെ പോകുന്നു

നാളെ മനസ്സും ശരിരം ഒരുപോലെ പ്രായോഗിതമായ -
ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍
അവളീ ദൌത്യം ഏറ്റെടുത്തെ പറ്റു
അവള്‍ അബലയല്ല ബലത്തിന്റെ സൃഷ്ടാവാണ്
അല്ലെങ്കിലും അബലയില്‍ നിന്നും മാത്രമേ -
ബലത്തിന് അര്‍ത്ഥം സ്വീകരിക്കാന്‍ കഴിയൂ
അവള്‍ സ്ത്രീ കൂട്ടത്തിലേക്ക് നടന്നു നീങ്ങി….

——-മര്‍ത്ത്യന്‍—–

Bookmark and Share
0 Comments

ഒരു തെണ്ടിയുടെ ഗുണപാഠം

in കഥ

നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍.

അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കിപ്പോയി. ആരറിഞ്ഞു സുഗുണന്‍ അന്നേരം ഇരിക്കുമെന്ന്. പൊട്ടി പെന്‍സില്‍ മാത്രമല്ല അതിന്റെ മുനയും അങ്ങുള്ളില്‍ കയറിയിട്ട്. അതിനു കിട്ടിയ ശിക്ഷയുടെ പാട് ഇന്നുമുണ്ട് പുറത്ത് . സ്കൂളില്‍ നിന്നും ടീച്ചറിന്റെ വക പിന്നെ വയികീട്ട്‌ വീട്ടീന്നും. സുഗുണന്റെ വേദന രണ്ടു ദിവസം കൊണ്ട് തീര്‍ന്നിരിക്കണം. ഇവിടെ ഇന്നും നീറ്റലാ മനസ്സില്‍ മുഴുവന്‍.

പതിനഞ്ചു വയസ്സ് കാണും അന്ന് അടുത്ത വീട്ടിലെ പാപ്പിച്ചന്റെ മകള്‍ ഗ്രേസിയുടെ കുളിമുറിയില്‍ എത്തി നോക്കിയപ്പോള്‍. പിടിച്ചു, പിടിച്ചു എന്ന് മാത്രമല്ല പിടിച്ചു കെട്ടി, പിന്നെ ആ പാപി പാപ്പിച്ചനും അനുജന്‍ ആ തെണ്ടി തൊമ്മിയും തലങ്ങും വിലങ്ങും തല്ലി ചതച്ചു. ആ ഒടുകത്തവള്‍ ഗ്രേസി അതെല്ലാം കണ്ടു കണ്ണിറുക്കി കാട്ടി. അവര്‍ പിന്നെ അവിടം വിറ്റു പോയില്ലായിരുന്നെങ്കില്‍ കൊടുത്തേനെ എന്നെങ്കിലും.

പിന്നെ പതിനെട്ടു വയസ്സ് തികഞ്ഞപ്പോഴാനെന്നു തോന്നുന്നു ഒരിക്കല്‍ കോളേജില്‍ സമര ദിവസം. രാഷ്ട്രീയത്തോടു പണ്ടെ പുച്ഛമായിരുന്നു പക്ഷെ അവന്മാര്‍ക്ക് പല തോന്നിവാസങ്ങള്‍ക്കും ലൈസന്‍സ് ഉള്ളത് പോലെയാണ്. ഒരിക്കല്‍ സമരം പൊടിപൊടിക്കുന്ന നേരം, മുദ്രാവാക്യങ്ങളും കൊടികളും ആകാശത്തുടനീളം കിടന്നങ്ങനെ ഇളകി മറിയുന്നു. ഇതെല്ലാം കലിങ്കിലിരുന്നു കാണുകയായിരുന്നു.

വേണ്ടെന്നാദ്യം കരുതി പിന്നെ ഒരു രസത്തിനു വെറും രസത്തിനു ഒരു മുട്ടന്‍ കല്ലെടുത്ത് ആ സൌദാമിനി ടീച്ചറുടെ തലക്ക്‌ ഉന്നം വച്ചൊന്നു കൊടുത്തു. അബദ്ധം മനസ്സിലാക്കുമ്പോഴേക്കും അടി പുറത്ത് വീണിരുന്നു. പിന്നെ വടിയുടെയും ചങ്ങലയുടെയും ചെരുപ്പിന്റെയും ഒരു മിശ്രിത പ്രയോഗം. പൊട്ടിയൊലിച്ച ചോര മണലിനെ നനച്ചു പക്ഷെ കശ്മലന്മാര്‍ നിര്‍ത്തിയില്ല. നാല് ദിവസം കഴിഞ്ഞാ ബോധം വന്നത്. സൌദാമിനി ടീച്ചര്‍ സമരം ചെയിത ഗ്രൂപിന്റെ ഒരു അനുഭാവിയായിരുന്നത്രേ. നമ്മളെങ്ങനെ അറിയാന്‍.

കോളേജ് പിരിച്ചുവിട്ടപ്പോള്‍ അമ്മാവന്റെ വീട്ടിലേക്കു വിട്ടു. അവിടെ ഒരു പാരലെല്ലില്‍ ഒരു നാല് മാസം. ഒരിക്കല്‍ വട്ടചിലവിനു പൊതി വില്‍ക്കുമ്പോള്‍ പോലീസും പൊക്കി. അന്നും കിട്ടി കണക്കിന്. അമ്മാവന്റെ മകളടെ ഒരു വേണ്ടപ്പെട്ടവനായിരുന്നു എസ് ഐ.

പോലിസ് വിട്ടു പക്ഷെ അമ്മാവനും കയിവിട്ടു. തിരിച്ച് പിന്നെയും വീട്ടില്‍. ഗ്രേസിയുടെ വീട്ടില്‍ പുതിയ മുഖങ്ങള്‍, അതിലൊന്നിനെ വളരെ പിടിച്ചു, പരിചയപെട്ടു, പ്രണയവുമായി. പൂവും ക്യാമറയും സിനിമയും ഒക്കെയായി പടിക്കല്‍ നിന്ന് കിടക്കവരെ കൊണ്ടെത്തിച്ചു.

പിന്നെ മടുത്തു അതെ കാഴ്ച അതെ ഗോഷ്ടികള്‍ എന്തൊരു മടുപ്പ്. അമ്മ ഒരു ദിവസം അച്ചനോടു പറയുന്നത് കേട്ടു അവളുടെ കുളി തെറ്റി എന്നും മറ്റും. വലിയ വിവരമൊന്നും ഇല്ലെങ്കിലും കാര്യം പിടി കിട്ടി. പിന്നെ വഴിയില്ല പിടിക്കപ്പെട്ടാല്‍ ദേഹത്തിനാവില്ല ഇത്തവണ കേട് ആ നശിച്ചവളുടെ കൂടെ പാര്‍ക്കണ്ടിവരും. അതില്‍ പരം ദയനീയമായെന്തുണ്ട്.

രാത്രി തന്നെ വിട്ടു. അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ്, അമ്മയുടെ അലമാറിയില്‍ നിന്ന് വളയും മാലയും, പിന്നെ ഒരു ബാഗില്‍ കൊള്ളുന്ന പലതും. പിന്നെ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ പലയിടത്തുമായി, പലവഴി പലമുഖം പലവക തെണ്ടിത്തരങ്ങളില്‍ ബിരുതമെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കണക്കിന് സെറ്റില്‍ ആയതായിരുന്നു. സുഖമായിരുന്നു പണം, പെണ്ണ്, പദവിയുള്ളവരുമായി ചങ്ങാത്തം. ഈ നിരീശ്വര വാദികള്‍ കച്ചയും കെട്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഇതും തുടര്‍ന്നേനെ.

താടി തടവി അഴികളും നോക്കി അവനിരുന്നു. ഒരു വിളി കേട്ടപോഴാണ് ഉണര്‍ന്നത്
“എന്താ സ്വാമി ഒരു മൌനം, ഭഗവാനുമായി സംഭാഷണത്തിലാണോ?.
നടക്കട്ടെ നടക്കട്ടെ ഇനി അതെ പറ്റു. ജനം മൊത്തം സൈടുമാറി.
ഇനി അതന്നെയുള്ളൂ വഴി പോന്നു പൂ…. സ്വാമി മോനെ”

“ഈ നികൃഷ്ട പോലീസ് ജന്തുവിന് എന്ത് ധൈര്യം. ഇന്നലെ വരെ
ഓച്ചാനിച്ച് നിന്ന വെറും പിണം ഇന്നിതാ പത്തി വിടര്‍ത്തുന്നു.
പറയും വിധം കഴിവുണ്ടായിരുന്നെങ്കില്‍ അവനെ ഇപ്പോള്‍
ഭാസ്മമാക്കിയേനെ. ഭാസ്മമല്ല പിച്ചി ചീന്തി കറി വച്ച്
പൊറോട്ടയുടെ കൂടെ തട്ടിയേനെ.”

ദേഷ്യം അടക്കി ശാന്തത കയിവരിച്ചു പറഞ്ഞു
“മകനെ ഇതെല്ലാം ഒരു മായ, നാളെ എല്ലാവരും
അറിയും, എനിക്കാരോടും ഒരു പരാതിയുമില്ല.
എല്ലാം ഈശ്വര കല്പന”

പ്രാക്ടീസ് ചെയിതു പാകം വന്ന മന്ദഹാസം മുഖത്ത് നിറഞ്ഞു.
പക്ഷെ മനസ്സ് പ്രാകി
” ഛെ! ഇനി എന്നാ ഈശ്വര ഒന്നിറച്ചി തിന്ന്വാ,
ഒരു ബീഡി വലിക്ക്യ, ഒന്ന് തൊണ്ട നനക്യ,
ഒന്ന്… ഒന്ന്…. ഈശ്വരാ എന്തൊരു പരീക്ഷണമാണിത് ….”

ശുഭം
മര്‍ത്ത്യന്‍

Bookmark and Share
3 Comments

തിരിച്ചറിവ്

in കവിത

ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും
പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല
അറിവിനെ തേടിയലഞ്ഞില്ല
സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല
ഒന്നും വെട്ടിപിടിച്ചില്ല
ഇന്നലെകളില്‍ ചെന്ന് ഇന്നിനെ പരതിയില്ല
നാളയെ കുറിച്ച് പരാതിപ്പെട്ടുമില്ല
മഴയില്‍ ഇറങ്ങി നടന്നു, കുടക്കായി കാത്തില്ല
പിന്‍വിളികള്‍ ഒന്നും ഒരിക്കലും കാതില്‍ പതിഞ്ഞില്ല
വര്‍ഷങ്ങള്‍ വാര്‍ധക്യത്തെ പറ്റി ചിന്തിച്ചില്ല
പിന്നെ വന്നു മുട്ടി വിളിച്ചപ്പോള്‍ തുറന്നു
രണ്ടു കയ്യും നീട്ടി സ്വീകരിച്ചു
കണക്കുകള്‍ തീര്‍ക്കാനായി പുസ്തകം തുറന്നു
ശൂന്യം.. ആരും ഒന്നും തരാനില്ല
എല്ലാവരില്‍ നിന്നും ജീവിതമുടനീളം വാങ്ങിയിട്ടേ ഉള്ളു
എന്നും, എപ്പോഴും, ഇപ്പോഴും…..

മര്‍ത്ത്യന്‍

Bookmark and Share
3 Comments

വല്യച്ചന്‍

in കഥ

“ഉണ്ണീ ഊണ് കാലായി”
അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു
“എന്തെങ്കിലും കഴിച്ചിട്ടാവാം മണ്ണിലെ ആറാട്ട്”

“മത്തിണ്ടോ അമ്മെ” ഉണ്ണി തിരിച്ചു കൂവി
“ഈശ്വരാ എന്താ ഈ ചെക്കന് , വല്ല്യച്ചനോറ്റ കേട്ടാ മതി,
അല്ലെങ്കിലും റഹീമിന്റെ കൂടെ കൂടിയതിനു ഇപ്പഴാ ഒര് വക ശരി തോന്നീടക്കണത് ”
അമ്മ രണ്ടിടത്തെക്കും നോക്കി.
വല്ലിയമ്മ വാതില്‍പടിയുടെ അപ്പറത്തും ഇപ്പറത്തും കാല് വച്ച് മുകത്ത് കയ്യും വച്ച് ചിരിച്ചു നിക്കുന്നു

അമ്മ വളിച്ചൊരു ചിരി കൊടുത്തിട്ട് ഉണ്ണിയോടായി വിളിച്ച് പറഞ്ഞു
“വന്ന്ട്ട്ള്ളത് കഴിക്കുണ്ണി ന്ന്ട്ടാവാം ബാക്ക്യൊക്കെ”
ഉണ്ണി മണ്ണില്‍ കുളിച്ച് മനസ്സില്ലാ മനസോടെ വന്നു.
അമ്മ അരിശത്തോടെ നോക്കി
“എന്താ ഉണ്ണീ ശിവന്റെ ഭൂതഗണങ്ങള്ടെ പോലെ ഇങ്ങനെ മുഖോം വിറപ്പിച്ച് നിക്കണത് വന്ന് മോഖോം കാലും കയ്യും ഒക്കെ കഴുകി ഇരിക്ക് ”

“ഞാനാവാം സാവി അതിനത്രയല്ലേ ആയിട്ടുള്ളൂ”
വല്യമ്മ ഉണ്ണിയെ ഉമ്മറത്തെ തളത്തിന്റെ അടുത്തേക്ക് കൊണ്ടു പോയി

വല്യച്ചന്‍ ചുമച്ച് കൊണ്ടു അകത്തേക്ക് വന്നു
“ഞാനൊന്ന് ഉറങ്ങി പോയി, ഇടക്കങ്ങന്യ”
അമ്മ പ്ലേറ്റും ഗ്ലാസും എടുത്ത് വച്ചു
“അയാളില്ല്യെ” വല്യച്ചന്‍ ചോദിച്ചു
“ണ്ട് പിന്ന്യാവം ന്ന് പറഞ്ഞു”
വല്യച്ചന്‍ ചിരിച്ചു
വല്യമ്മ വൃത്തിവച്ചൊരു ഉണ്ണിയേം കൊണ്ടു വന്നു
വല്യച്ചന്‍ ഉണ്ണിയെ പിടിച്ചരികിലിരുത്തി
“ഹുസൈന്‍ മോന് മീനില്ലാണ്ടെ വേഷമണ്ടോ?”
ഉണ്ണി അമ്മയെ നോക്കി
“എഗ്ഗായാലും മതി”
വല്യച്ചന്‍ വീണ്ടും ചിരിച്ചു
“മിടുക്കന്‍, മനസ്സ് തുറന്നു പറയാന്‍ ഒരിക്കലും മടിക്കരുത് നന്നായി വരും”
പിന്നെ അമ്മയെ നോക്കി പറഞ്ഞു
“അയാളേം വിളിക്ക്യ ഇന്ന്യെന്നാച്ച്ട്ടാ എല്ലാരും കൂടിങ്ങനെ”
പിന്നെ വല്യമ്മേ നോക്കി
“താനും ഇരിക്ക്യാ ഹെ, എല്ലാരും കൂടിരുന്ന് കഴിക്കണതും ഒര് രസാ”

Bookmark and Share
0 Comments

ഗ്ലോബല്‍ വാര്‍മിംഗ്

in കവിത

എന്തൊരു ചൂടാണ്, പൊള്ളുന്നു പൊള്ളുന്നു
ഒരു പോള കണ്ണടക്കാനും വയ്യിനി

ദേഹം കരിയുന്നു, ആത്മാവും വേവുന്നു
മര്‍ത്ത്യന്റെ ചെയ്തികള്‍ അവനെ വിഴുങ്ങുന്നു

അമ്മയെ, പ്രകൃതിയെ കാത്തുരക്ഷിക്കാതെ
തിന്നു മുടിച്ചിതോ മുടിയനാം പുത്രന്‍

രാപ്പകല്‍ വേര്‍തിരിക്കാതിതാ ഭൂവില്‍
കുറ്റബോധം വന്നു മര്‍ത്ത്യന്‍ വിയര്‍ക്കുന്നു

തൊണ്ടയില്‍ മരവിപ്പ് , കാറ്റിലും കളങ്കം
രാത്രിയില്‍ കുത്തുന്ന സൂര്യപ്രകാശം

വംശനാശം വന്ന ജന്തുകള്‍ പലതും
കോപ്രായം കട്ടി സ്വൈര്യം കെടുത്തുന്നു

അവസാന കണ്ണിയാം പക്ഷികള്‍ പലവക
ചിറകറ്റു മച്ചിന്‍ മേല്‍ കൂട്ടമായ്‌ ചിലക്കുന്നു

ഉരുകിയ മഞ്ഞിന്റെ ഗോളങ്ങള്‍ എങ്ങുന്നോ
തീഗോളമായിതാ നേര്‍ക്ക്‌ പാഞ്ഞെത്തുന്നു

അംബരചുംബികള്‍ പണിതുയര്‍ത്തുമ്പോള്‍
അതിനടിയില്‍ പെട്ടേതോ ജീവനുമലറുന്നു

ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്കു പൂവുകള്‍
ഒരിക്കലും വിടരാത്ത സ്വപ്നങ്ങള്‍ തിര്‍ക്കുന്നു

ഹരിതമാം എന്‍ മാതൃഭൂമിയും ഇന്നിതാ
മരുഭൂമി കണക്കെ മണലില്‍ കിടന്നെരിയുന്നു

Bookmark and Share
1 Comment

അഹിംസ

in കവിത

അറ്റുകിടക്കും കൈകളിലോന്നില്‍
പച്ചകുത്തിയ വാക്കുകളെന്തോ
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന്‍ കുറിച്ചതാണോ

Bookmark and Share
1 Comment

കുമാരനെ കൊന്നത് ഞാനല്ല

in കവിത
കൊല്ലരുതെന്നെ മനോഹരാ നീ
കുമാരനെ കൊന്നത് ഞാനല്ല
കുത്തിയ കത്തി വാങ്ങിയ തെറ്റിന്
കുരുതി കൊടുക്കരുതെന്നെ നീ

കുത്തേറ്റു കരഞ്ഞ കുമാരനെ മടിയില്‍
കിടത്തിയ കര്‍മ്മം തെറ്റാണോ
വറ്റിയ തൊണ്ടയില്‍ വെള്ളം കണക്കെ
മണ്ണെണ്ണയോഴിച്ചത് തെറ്റായി

മണ്ണെണ്ണ മാറി ഒഴിച്ചൊരു തെറ്റിനായ്
കൊല്ലരുതെന്നെ മനോഹര നീ
ബീഡി വലിക്കുവാന്‍ കൊള്ളിയുരച്ചതാ
അത് കയിവിട്ടു പോയവന്‍ കത്തിയതാ

കത്തികരിഞ്ഞ കുമാരനെ അട്ടത്ത്
കെട്ടിയ തെറ്റും എന്റെയല്ല
ആ കയറു പിരിച്ചൊരു കേവലം തെറ്റിനായ്
കഴുമരമേറ്റരുതെ മനോഹരാ നീ
Bookmark and Share
8 Comments

ഞാനും ഓനും പിന്നെ ഓളും

in കവിത

ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല് തൊട്ടു കളിച്ച്
ദുബായിക്കാരന്‍ ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത്‌ കളിച്ച്
ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച്

സുഹറ മന്‍സില്‍ ഹൈദര് കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന്
ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി
ഓന്റെ ബാപ്പ വന്നപ്പോളോ, ഞാളെല്ലാരും പാഞ്ഞോളിച്ച്
വരമ്പും കടന്നു മുക്കില്‍ ബച്ച് കുഞ്ഞികൊയേം അമ്മദും കൂടി

ഓന്റെ വാപ്പ ഞങ്ങളെ നോക്കി ഓളട വീട്ടില്‍ ആദ്യം ചെന്ന്
ഓള ഉമ്മ കരഞ്ഞു പറഞ്ഞ് “ആ ശൈത്താന്‍ ഹമീദ്‌ തന്നെ”
ങാ ന്നും പറഞ്ഞ് ഒന്റ വാപ്പ ഹൈദരേം കൂട്ടി തിരിച്ച് പോയി
ഇത്ര പറഞ്ഞ് കൊയേം അമ്മദും സിനിമ കാണാന്‍ ബസ്സ്‌ കയറി

നേരം വയ്കി,  ഓള് കരഞ്ഞ് ഓളട വീട്ടില് മണ്ടി പോയി
ഓള് പോയപ്പം ഓനും തൊടങ്ങി ഓന്റെ പൊരെല് പോണന്നപ്പം
ഞാന്‍ പറഞ്ഞ് ഇങ്ങും പോയിക്കോ, ഇക്ക് മേണ്ട അന്റെ കൂട്ട്
ഇക്കില്ലല്ലോ വീടും കുടീം, പക്കെ അന്റെ വപ്പനല്ലേ ഇന്റെ വാപ്പേം

മര്‍ത്ത്യന്‍

Bookmark and Share
9 Comments

യാത്ര

in കവിത

ഇനിയെങ്ങോട്ട് ?
വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു
ഇനിയിവിടുന്നെങ്ങോട്ട്?

മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു,
പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു
തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല
ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട്
മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റിയ പഴയ ഓര്‍മ്മകളുണ്ട്‌
ഇനിയെങ്ങോട്ട് ?

ഓര്‍മ്മകളുടെ വശം ശൂന്യം, നിശബ്ദം
ഓര്‍മ്മകളില്‍ അറിയുന്ന മുഖങ്ങളെ തപ്പി നോക്കി
അറിയുന്ന ഒരു മുഖം പോലുമില്ല ഓര്‍മ്മകളില്‍ പോലും
ഇതാണോ അവസാനം…

മറവി, എല്ലാത്തില്‍ നിന്നുമുള്ള മറവി
താന്‍ സ്വയം ഇല്ലാതാവുന്നത്‌ കണ്ടു നില്‍ക്കേണ്ടി വരുക
ഇങ്ങനെയാണോ അവസാനം…
അല്ല ഇതൊരു പരീക്ഷണമാവാം….

നശിപ്പിക്കുന്നതിനു മുന്പായി മുക്തിക്കായി ഒരവസാനവസരം
നന്മയുടെ അംശത്തെ, സ്വന്തം ജീവിതത്തിന്റെ നന്മയുടെ അംശത്തെ
ഒരിക്കല്‍ കൂടി‌ നേരില്‍ കാണാന്‍ കഴിയുമോ അന്ന പരീക്ഷണം
നന്മയില്‍ നിന്നുമെത്ര ദൂരം പിന്നിട്ടെന്നറിയാന്‍
ചുടുകാട്ടിലെക്കെടുക്കുന്നതിനു മുന്‍പേ ഒരവസരം കൂടി
നന്മയുടെ ഇന്നലകളിലേക്ക് ഇന്നെങ്കിലും ഒരു വട്ടം, ഒരു നിമിഷം

ഓര്‍മ്മകളുടെ വശത്തെക്കവന്‍ കാതോര്‍ത്തു
എന്തെങ്കിലും ഒന്ന്, ഒരു പേര്, ഒരു വാക്ക് എന്തെങ്കിലും…
നഷ്ടപ്പെട്ട തന്നെ തിരിച്ചു കിട്ടാനായി എന്തെങ്കിലും ഒന്ന്
ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര…..
ഇല്ല ഒന്നും കേള്‍ക്കുന്നില്ല….

ഞാന്‍ നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാം അവസാനിച്ചിരിക്കുന്നു
ഇനി മടക്കയാത്രയില്ല, ഇതിവിടെ തീരും
ഒന്നും ഓര്‍മ്മയില്ല ഒന്നും
നന്മകള്‍ ഒന്നുമില്ല തിന്മ മാത്രം
അരുത് ഇതായികൂട അരുത്

എന്തൊരു ചൂട് , സഹിക്കാന്‍ വയ്യാത്ത ചൂട്
അയ്യോ എനിക്ക് പൊള്ളുന്നു,
എന്താണിത്‌ നിങ്ങളെന്നെ കത്തിക്കരുത്
ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കു
ഞാന്‍ നല്ലവനായിരുന്നു, ഞാനും നന്മയുടെ പാതയിലായിരുന്നു
അരുതേ എന്നെ നശിപ്പിക്കരുതേ , ഒരവസരം കൂടി
അരുത് അരുത്‌ …….

Bookmark and Share
0 Comments

“സത്യമേവ ജയതെ”

in കഥ

“സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?” സൈമണ്‍ ചോദിച്ചു

“വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ മാറ്ററിലേക്ക് കിടക്കാം”

സൈമണ്‍ ചിരിച്ചു “ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ”

“എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌”

“അതിനെന്താ സാര്‍ , പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി”

“പിന്നെ ജോസഫ്‌ പറഞ്ഞ തുക”

സൈമണ്‍ അടുത്തേക്ക്‌ നീങ്ങിക്കൊണ്ട്‌ പറഞ്ഞു “അന്‍പത്‌ ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്‌, മുഴുവനാണ്‌ പതിവ്‌, പക്ഷെ സാറ്‌ ജോസഫിന്റെ ആളല്ലെ”

ബാഗില്‍ നിന്ന് ചെക്കെടുത്ത്‌ ചോദിച്ചു” ആരുടെ പേരിലാണ്‌ എഴുതേണ്ടത്‌”

സൈമണ്‍ ഉറക്കെ ചിരിച്ചു, “സാറ്‌ പുറത്തായിട്ട്‌ കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി”സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു

“അല്ല അതല്ല , ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ”

“സാറ്‌ പേടിക്കണ്ട, ഇതൊക്കെ ഒരഡ്‌ജസ്റ്റ്‌മെന്റാണ്‌, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ”സൈമണ്‍ വീണ്ടും ചിരിച്ചു.

“അങ്ങനെയല്ല വിശ്വാസമുണ്ട്‌, പണം കാറിലുണ്ട്‌ ഞാന്‍ എടുത്ത്‌ കോണ്ടു വരാം”

“ഷുവര്‍, സാറിന്‌ കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ”

“അതെ ഐ ആം ഷുവര്‍”

തിരിച്ച്‌ വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. “എണ്ണി നോക്കു, മുഴുവനുണ്ട്‌”

“വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ” പൊതി ഷെല്‍ഫിലേക്ക്‌ തള്ളിയിട്ട്‌ സൈമണ്‍ ഫോണെടുത്ത്‌ കറക്കി.

“സൈമണ് ‍, ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച്‌ പറയാം എന്ന് പറഞ്ഞതാണ്‌”

“ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ” സൈമണ്‍ ചിരിച്ചു കൊണ്ട്‌ ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.

ഫോണെടുത്ത്‌ കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ സൈമണു നീട്ടി

“ങാ’ ജോസെഫ്‌, ഞാനാണ്‌ ഗോപി, ഇറ്റ്‌ ഈസ്‌ ടണ്‍, നിങ്ങള്‍ക്ക്‌ വരാം, ആന്‍ഡ്‌ സീല്‍ എവെരി തിംഗ്‌”

വിസിറ്റിംഗ്‌ കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ്‌ സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ്‌ വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു “ഗോപിനാഥന്‍, വിജിലന്‍സ്‌”

സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട്‌ നിലത്ത്‌ വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത്‌ തന്റെ നേരെ എറിഞ്ഞു.

“ഹൌ ഡേര്‍ യൂ ബ്രൈബ്‌ മീ”

കൈ ഉയര്‍ത്തി സൈമണിനോട്‌ ശാന്തനാകാന്‍ പറഞ്ഞു “ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ്‌ ഇസ്‌ ഫിനിഷ്ഡ്‌, പ്ലീസ്‌ കോപറേറ്റ്‌. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്‍പ്‌ അസ്‌ ഇന്‍ ക്ലോസിംഗ്‌ ഓണ്‍ ദിസ്‌ റാക്കറ്റ്‌”

പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട്‌ എഴുന്നേറ്റ്‌ നിന്നു “പ്ലീസ്‌ ഫോളോ മി”

മുറിയില്‍ നീന്ന് പുറത്ത്‌ കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്‍ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ്‌ കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന്‌ ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ.

കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.

ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.

ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.

“സത്യമേവ ജയതെ”

Bookmark and Share
2 Comments